Sunday, June 6, 2021

Titleless

 I am afraid of growing up . 

വളർന്നു വലുതായിപ്പോവുന്ന പ്രതിഭാസമെന്നാൽ ഓർമകളെ ഇല്ലാതാക്കലാണ്.വെറും ഇമേജുകളല്ല, മറവിയിൽ എനിക്ക് നഷ്ടപ്പെടുന്നത്. ഞാൻ കുട്ടിയായിരുന്നപ്പഴോ,അല്ലെങ്കിൽ ഇതിനേക്കാൾ പ്രായം കുറഞ്ഞിരുന്നപ്പോൾ ഉണ്ടായിരുന്ന ആ raw ആയ കാഴ്ചകളാണ്.  എന്നമ്മ ബാത്‌റൂമിൽ ഒരു മനുഷ്യനുമറിയാതെ മരിച്ചുപോയത് എന്തിനാണെന്നെനിക്ക് മനസിലായിട്ടില്ല. ആട്ടിന്കൂട്ടിലെ കയറെടുത്ത് മുറ്റത്ത് കൂട്ടിപ്പിണച്ചിട്ട് , മിറ്റത്തുണ്ടായിരുന്ന ചുവപ്പു പേരക്കയുള്ള ചെറിയ പേരയിൽ വലിഞ്ഞുകയറി ഉറുമ്പ് കടിച്ച് താഴെത്തല്ലി വീണു മോങ്ങി, വീണ്ടും ഊർജം വീണ്ടെടുത്ത് വെള്ളപ്പേരക്കയുള്ള പേരയിൽ കല്ലെടുത്തെറിഞ്,  അയൽക്കാരെക്കൊണ്ട് പറയിപ്പിച്ച് ,  എന്നമ്മാന്റെ പഴയ റേഡിയോ കുത്തിപ്പൊളിച്ച് കാന്തം പുറത്തെടുത്ത്, വീടിനു പിറകിലെ വാഴത്തോട്ടത്തിൽ ഉരുണ്ടുപിടഞ്ഞു,പാള വലിചോടി, ഓലിയിൽ കുളിച്ച് ഞാനിങ്ങനെ മുല്ലയിൽ വീടിനെ കുരിപ്പ് കൊണ്ട് മൂടും. കാലിൽ മിഞ്ചിയും,മൂക്കിലൊരു കുഞ്ഞി മൂക്കുത്തിയും ഇട്ട എന്നമ്മ (ഉപ്പാന്റെ (അത്താന്റെ ) ഉമ്മ ) കോലായിൽ കാലുനീട്ടിയിരുന്നു, വെറ്റിലയിൽ ചുണ്ണാമ്പ് പെരട്ടി പഴയ നൈറ്റിയിൽ തൊടച്ച് എന്നെ മഴപെയ്യുന്നതുപോലെ താളത്തിൽ ആട്ടും. 

മലയാളവും തമിഴും കലർന്ന ഏതോ ഒരു മൊഴിയിലെ മനോഹരമായ ചീത്ത കേട്ട്, വ്യപ്രിതമായിരിക്കുന്ന പോക്രിത്തരത്തിന്റെ ഹരത്തിൽ ഞാനിങ്ങനെ വീടിനു ചുറ്റും ട്രിപ്പിൽ  ഒഴുകി നടക്കും.സിയാ ചെച്ച ഗൾഫിൽ നിന്നയച്ച കത്തൊരഞ്ചാറു തവണ വായിക്കും. അമലു ആന്റിന്റെ പിന്നാലെ നടക്കും  കഥ പറയിക്കും. റാദത്താന്റെ ലൈറ്റ് കത്തുന്ന വാച്ചെടുത്ത് കെട്ടി വീടിനു ചുറ്റുമൊടും.    കാര്യമ്പാടിയിലെ കുട്ടിക്കാലം അപൂർണ്ണമാണ്‌. ആറാം വയസിൽ കാക്കാന്മാരുടെ നാട്ടിലേക്ക് മാറുമ്പോ, വേര് മെല്ലെയറ്റുപോവുകയാണ്. ചിലപ്പോൾ മതത്തിനും, ചുറ്റി നിന്ന എല്ലാത്തിന്റെയും പുറത്തേക്ക് വളരണമെന്ന വാശി രൂപപ്പെട്ടതെങ്ങനെയാവും. 

രണ്ടു മാസം മുൻപ് ഇക്കാക്കാന്റെ വീടു പൊളിച്ചുകൊണ്ടിരിക്കുംവോൾ, ഞാനോർത്തു,  ഈ വീടിനൊപ്പം മരിക്കുന്നത് ഇതിനുള്ളിലും പുറത്തുമായി തിങ്ങിനിന്നിരുന്ന ജീവിതത്തിന്റെ ചിത്രങ്ങളാണ്. 


കമ്പളക്കാട് ജുമാ മസ്ജിദ് പൊളിച്ചുകൊണ്ടിക്കുമ്പോൾ, പശ്ചാത്തലത്തിൽ തൊണ്ട പൊട്ടിയ ബാങ്കൊരു അകാരണമായ നഷ്ടബോധം പേറി. അവിടെ വലിയ പള്ളി പൊങ്ങി. ഇക്കാക്കാന്റെ വീടിന്റെ കട്ടകൾ വീഴുമ്പോൾ, കമ്പളക്കാട് പള്ളിയിലെ ഹൌലിന്റെ തണുപ്പ് മാത്രമേ എന്നെ തൊട്ട് നിൽക്കുന്നുള്ളൂ., ഉപ്പൂറ്റി  ശുദ്ധീകരിച്ചിരുന്ന കരിങ്കല്ലിന്റെ ഉരവും. 

എന്നമ്മ ജീവ്ച്ചിരുന്ന സമയത്ത് ഞാൻ പലപ്പോഴും അവരെ വെറുത്തു. പലപ്പോഴും ഞാനവരെ സ്നേഹിച്ചു.  വീട്ടിൽ നിക്കാൻ വന്നിട്ട്, കാലു വേദന നീട്ടിയിരുന്നു ഉമ്മച്ചിക്കൊപ്പം അടക്ക പൊളിക്കുമ്പോ ഞാൻ എന്നമ്മാക്ക് കടുപ്പത്തിൽ കട്ടനിട്ടുകൊടുക്കും. എന്നെ എത്ര മാത്രം എന്നമ്മ ഇഷ്ടപ്പെട്ടിരുന്നെന്നു വായിക്കാൻ കഴിയുന്നതിനു,  അതിനുള്ള ബോധത്തിലേക്ക് പാകപ്പെടുന്നതിനു മുൻപ് എന്നമ്മ മരിച്ചു പോയി. ഇപ്പോൾ, എന്നമ്മയുടെ വാക്കുകൾ മറന്നു പോയിട്ടുണ്ട്. അവരുടെ തമിഴ് മലയാളത്തിന്റെ ഉയർച്ച താഴ്ചകളും,  ഒഴുക്കുമെല്ലാം ഒരറ്റത്തുനിന്നു അപൂര്ണമായിത്തുടങ്ങുന്നുണ്ട്. സഞ്ചാരികളുടെ തലമുറ തലമുറകളിലേക്ക്  ഊളിയിടാൻ തൊന്നും. പക്ഷെ, ഞാനുപേക്ഷിച്ചു നടക്കേണ്ടവനാണെന്ന നിസ്സഹായതയിലേക്കെത്താൻ വേണ്ടി വേരുകളിലേക്ക് നടക്കുന്ന പാഴ്ശ്രമമാണത്.  വേരുകളിലേക് മടങ്ങുന്നവർക്ക് തിരിച്ചു പോരാൻ കഴിയില്ലെന്ന് തൊന്നും.  എന്നെപ്പോലെ ഗതി കിട്ടാത്ത ജിപ്സികളിനിയുമുണ്ടാവും. പക്ഷെ,അര്ഥഅന്വേഷികളെന്നെതേടേണ്ടതില്ല. വളരെ മെല്ലെയുള്ള അനക്കങ്ങളിൽ.  തീവ്രതയിൽ ഉപേക്ഷിച്ചുപേക്ഷിച്ച്, മെല്ലെയൊരു പറ്റത്തിനൊപ്പം വിട്ടുപോയിക്കൊണ്ടേയിരിക്കുന്ന സ്ഥലകാലാനുഭവം. ഒരു പതറിയ തക്ബീർ,എന്നമ്മാന്റെ വായിലരഞ്ഞ വെറ്റിലയുടെ കുത്തുന്ന ചൂര്, ഒരു കൂട്ടം കരുത്തുള്ള  കുട്ടികളുടെ ആക്രോശം,മഴയുടെ പശ്ചാത്തലത്തിൽ ഖുർആൻ ഓതുന്ന രണ്ട് മെലിഞ്ഞ രൂപങ്ങൾ. 

മറവിയുടെ ഡിക്ടറ്റർഷിപ്.

No comments:

Post a Comment

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?   സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സ...