

(സ്പോയ്ലർ അലർട്ട് )
----------
നസീറിലെ തമിഴ്നാടാണ് ഞാൻ അനുഭവിച്ച തമിഴ്‌നാടൊക്കെയും. അപൂർണമായ കുഞ്ഞി ബിൽഡിങ്ങുകളും,ആ പ്രദേശത്തിന്റെ ഉള്ളുലകളെ തമ്മിലിടകോർക്കുന്ന രക്തക്കുഴലുകൾ പോലുള്ള കലുങ്കുകളും, ചന്തകളും തിരക്കുകളും,ചൂടുള്ള പല ഭക്ഷണങ്ങളും, റോഡിൽ വീണ് വാടിയ പൂക്കളും, കുടഞ്ഞെറിഞ്ഞുപോലെ കൂട്ടിയിടിച്ച ചിതറിയ നിറങ്ങളും, നസീറിനെ പോലെ മൂകമായി, ചെറിയ സ്‌പേസുകളിലൂടെ മെല്ലെ നടന്നുപോവുന്ന മനുഷ്യരും. നസീർ എഴുതുന്ന കവിതകൾ ആരോടാണ് സംവദിക്കുന്നതെന്നാണ് ഞാൻ ആലോചിച്ചത്. പ്രായത്തിന്റെ, അയാളുടെ ജീവിതത്തെ പറ്റിയുള്ള ആശങ്കയിൽ നിന്നയാൾ സ്വരൂപിക്കുന്ന ചിത്രമാണ് അയാളുടെ വീക്ഷണവും കവിതയും. തന്റെ യാഥാർഥ്യങ്ങളെ മനോഹരമായി കാല്പനികവൽക്കരിക്കുന്ന നസീറിന് പക്ഷെ അവസാനത്തിൽ തനിക്ക് നേരെ അലറിയോടിവരുന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിലയാളത്തിനു തയ്യാറല്ല. കവിത യും വിഷാദവും തീവ്രമായ പ്രണയവും നസീറിനെ അടർത്തിമാറ്റി, അല്ലെങ്കിൽ തന്റെ സാഹചര്യങ്ങളെ അതിന്റെ പരിപൂർണ സൗന്ദര്യത്തോടെ നസീർ കവിതകളാക്കി. കവിത നസീറിനെ അയാളുടെ എല്ലാ വിഷമതകളിലൂടെയും മുന്നോട്ട് നയിക്കുന്നത് കാണാം, നസീർ ഓരത്തുകൂടെ നടന്നു പോവുന്ന ഒരു സാധാരണ മുസ്ലിം ആണ്. എന്നാൽ തന്റെ ചുറ്റുപാടിന്റെ യാഥാർഥ്യങ്ങളിൽ വേരുപിടിച്ചിട്ടുള്ള ഹിന്ദുത്വ എന്ന വരണ്ട മനുഷ്യവിരുദ്ധ ആൾകൂട്ടം നസീറിനെ എന്തുകൊണ്ട് ബാധിച്ചില്ലെന്നതാണ് ഈ പടം എന്നെ വല്ലാതെ ഹോണ്ട് ചെയുന്നത്. അയാളുടെ കവിതയിലും ജീവിതത്തിലും ഉള്ള സ്ഥായീഭാവമാണ് നിസ്സഹായത, അതുണ്ടാക്കുന്ന സൈലൻസ് അയാളെയാകെ പൊതിഞ്ഞിരിക്കുന്നതുപോലെയുണ്ട്. അയാളത്തിനോട് ഒത്തുപോവുകയോ, പ്രതികരിക്കുകയോ ചെയ്യുകയല്ല, മാറി രാത്രിയിലെ മഞ്ഞ വെളിച്ചങ്ങൾക്കിടയിലൂടെ വഴിമാറി നടന്നുപോവുകയാണ്. നസീർ സമകാലീന സാമൂഹികവ്യവസ്ഥയുടെ ഒരു കഷ്ണം ദൃശ്യമാണ്, തുടക്കം മുതലേ സിനിമയിൽ സൂക്ഷ്മമായി, മനോഹരമായ നിറങ്ങൾ കൊണ്ടാണ് ഓരോ 4:3 ഫ്രയിമും കംപോസ് ചെയ്തിരിക്കുന്നത്. തമിഴരുടെ നിറത്തോടുള്ള അഭിനിവേശവും,ആൾകൂട്ടം മെല്ലെയൊഴുകുന്ന ജിയോഗ്രഫിയുടെ സൗന്ദര്യവും ഒപ്പിയെടുത്തു നമ്മളെ നസീറിന്റെ ഒരു ദിവസത്തിലേക്ക് ഒരു തീവ്രമായ വാങ്കിന്റെ അകമ്പടിയോടെ വലിച്ചിടുകയാണ്. ബീഡി വലിക്കുകയും, നിസ്കരിക്കുകയും, കവിതയെഴുതുകയും മെചപ്പെട്ട ജീവിതത്തെപ്രതി സ്വപ്‌നം കാണുകയും ചെയ്യുന്ന, മറ്റാരെയും പോലെ ജീവിച്ചുപൊവുന്ന, ഈ മനുഷ്യനിൽ നിങ്ങൾ കാണുന്ന കുഴപ്പം എന്താണെന്ന നൈതികമായൊരു ചോദ്യം ഒരറ്റത്ത് നിന്നും മെല്ലെ തെളിഞ്ഞുവരുന്നുണ്ട് പോകെപ്പോകെ. നമ്മുടെ കാഴ്ചകളെയൊക്കെ തീവ്രമാക്കിയ നിറങ്ങളെ നസീറിന് നേരെ ആക്രോശിച്ചു വരുന്ന ആൾക്കൂട്ടം കുത്തിമറിച്ചിടുന്നുണ്ട്. അവസരമുണ്ടായിട്ടും, അപായത്തിനു ചെവികൊടുക്കാതെ, ഓടാൻ കൂട്ടാക്കാതെ, മണ്ണിൽ ചവിട്ടി ബീഡി വലിച്ചുകൊണ്ടു നടന്നുപോവുന്ന നസീർ അങ്ങനെയങ്ങവസാനിക്കുകയാണ്. വളരെ കുറച്ചുപേരിലൂടെ മാത്രം ഓർക്കപ്പെടാൻ പോവുന്ന, മനോഹരമായൊരു എക്‌സിസ്റ്റൻസ്.
No comments:
Post a Comment