Tuesday, June 8, 2021

Fragments of a lost child

 എസ്റ്റെറ്റിൽ നീണ്ടുപെയ്ത മഴക്ക് ശേഷം മരം പെയ്തൊലിച്ചിറങ്ങുന്നു. കൊതുക് കൂട്ടം കാടുവിട്ട് മൂളിയിറങ്ങുന്നു.തോർന്ന മഴയുടെ ശൗര്യം നിൽക്കാതെ എസ്റ്റേറ്റ് വെള്ളം കൊള്ളിലൂടെ താഴെ വീടിനരുകിലെ ചാലിലേക്ക് വീണു ചളി കുഴഞ്ഞൊഴുകുമ്പോൾ, അമ്മാ ഉഴുന്നുദോശ വാഴക്കയ്യിൽ എണ്ണ പിരട്ടി കരിച്ച് ചുട്ടെടുക്കുകയാണ്. വീടിന്റെ,  മഴയിൽ കുതിർന്ന തണുത്ത മൺകട്ടകൾക്കുള്ളിലെ പുരാതനമായ കരിയടുപ്പിൽ പോത്തിന്റെ കറി തണുത്ത് കത്തുന്നു. കരിമണ്ണ് കലക്കി മെഴുകിയ കോനായിൽ നിന്ന് കയ്യിലൊരു ദോശയും ഇടംകയ്യിൽ സിയ്യാചെച്ച വാങ്ങിത്തന്ന പോപ്പിക്കുടയും കൊണ്ട് മുറ്റത്തേക്ക് ചാടി, എസ്റ്റേറ്റ് ചളി ഒലിച്ചുപോയ ചാല് കവച്ച്, മുറ്റത്ത് വയൽക്കിണറിൽ നിന്ന് കലക്കവെള്ളം കോരുന്ന സൽമാർസിന്റെ ദൃശ്യം ഒരു ഫോട്ടോയാക്കി വയലിലേക്കൊരൊറ്റ ഊളിയിടൽ. ഈ വയലൊക്കെ ഏതോകാലം വാഴകേറിയതാണ്. നെല്ലായിരുന്ന് മുന്നം. അമ്മാ പറഞ്ഞിട്ടുണ്ട്. റാദത്താ ചോല വെട്ടാൻപോയി വന്നിട്ട് പാൽപ്പൊടിച്ചായ സ്റ്റീൽ സോസറിൽ ആറ്റിക്കുടിയ്ക്കുമ്പോ പറഞ്ഞിട്ടുണ്ട്(.ചോലവെട്ടുന്ന വാക്കത്തിപ്പിടിക്ക് റാദത്താന്റെ വിയർപ്പ് മണക്കും. ) സിയ്യാചെച്ചാക്ക് വയൽ ഓർമ കാണും ചിലപ്പോ. ചെച്ച കുഞ്ഞായിരുന്നപ്പോ കാര്യമ്പാടി വേറെയാവും.ഏറിയ കാടാവും. ഇപ്പൊ കൊറഞ്ഞ കാടാ. എസ്റ്റേറ്റ് കൂടിയേ ഉള്ളൂ.ചെലപ്പോ കാണാൻ വരുന്ന ബന്ധുക്കൾ "അമ്മാന്റെ വീട് ഒരു എസ്റ്റേറ്റില്, അതും വയലിന്റെ നടുക്കെന്നു " വിഷമിക്കുന്നത് കണ്ടട്ടുണ്ട്. അതിനിത് കാടല്ലല്ലോ, കാടിന്റെ ബാക്കിയാണല്ലോ. 

എസ്റ്റേറ്റിന് താഴെയുള്ള വയലൊരു നാടൻ മെയ്‌സായിരുന്നു.പക്ഷെ അവനാ എസ്റ്റേറ്റിന്റെ മൗഗ്ലിയാണ്. എവിടെപ്പോയാലും ബൂമറാങ് പോലെയവൻ  വരമ്പുകളിലൂടെ തെന്നിപ്പാഞ് തിരിച്ചെത്തും.മഴക്കാലത്ത് പാടം മുങ്ങും, ഞണ്ടുകൾ മുറ്റം കേറും, വാഴ പൊതിരെ വീഴും,ബാംബോട്ടി വയലിൽ പൊങ്ങിയൊഴുകി നടക്കും, വരമ്പുകൾ ചളിയിൽ മാഞ്ഞുപോകും. 

ഐസ്പ്പക്കാന്റെ വീട്ടിൽ ഞായറാഴ്ച്ചപ്പടം കാണാൻ വെള്ളത്തിലൂടെയൊടുമ്പോ മനക്കണക്കിൽ വയലിന്റെ ഭൂമിശാസ്ത്രമുണ്ട്. കാലെവിടെ വഴുക്കുമെന്നും വരമ്പെടവിടെയൊക്കെ വളയുമെന്നുമറിയാം. പാന്റ് മുട്ടിലേക്ക് കയറ്റി മടക്കി ചളികുഴഞ്ഞ കുത്തങ്കയറ്റം പാഞ്കേറുമ്പോ കനാൽക്കിണറിന് സൈഡിലെ അമ്പഴങ്ങമരത്തിന്റെ ചോടിൽ ഇലയും കായും കാറ്റടിച്ച് വീഴ്ത്തിയിട്ടുണ്ടാവും. കായൊന്നു കടിച്ച് പോക്കറ്റിലിട്ട് ഇലത്തണ്ട് വായിലിട്ട് ചവച്ച് വീണ്ടും ഓടി ഐസ്പ്പക്കാന്റെ മുറ്റത്തേക്ക് പാറിയിറങ്ങി കാല്കഴുകി ടീവിക്ക് മുന്നിലിരിക്കും.അന്നാണ് കാരുണ്യം സിനിമ കണ്ടത്. നഷ്ടപ്രണയം, മരത്തിന്റെ കപ്പിയുള്ള കിണറ്, ബസ്സിടിച്ച് മരിച്ച മുരളി, അയാളുടെ പൊട്ടിയ കണ്ണട. അന്ന് അമ്മാന്റെ മടീലിരുന്ന് ഏങ്ങിക്കരഞ്ഞു. അമ്മായും കരഞ്ഞു. 

‌അമ്മാ കുറെ കഥ പറഞ്ഞു തന്നിട്ടുണ്ട്. ഏറോപ്ലെനുകളുടെ കഥ. കുട്ടി എയർപ്ലെൻ, തള്ള എയർപ്ലെൻ.. കാര്യമ്പാടിയിലെ ഗ്രാമത്തിലിരുന്നു മോനെ തീറ്റിക്കാൻ വേണ്ടി അമ്മാ പ്ളേനുകളുടെ സിനിമാറ്റിക് യൂണിവേഴ്സിനുള്ള കഥയുണ്ടാക്കി.സെബിയത്താന്റെ മോൻ കുഞ്ഞോൻ മോഹൻലാലിന്റെ സിനിമാക്കഥ പറഞ്ഞുതരും. കുഞ്ഞോന് സ്നേഹായോണ്ട് വൈന്നേരം വരെ കഥപറയും. ചെക്കൻ കേട്ടിരിക്കും.കണ്ട സിനിമ തീരുമ്പോ കുഞ്ഞോൻ മോഹൻലാലിൻറെ പുതിയ സിനിമകൾക്ക് കഥയെഴുതും. കനാൽ ഗ്രൗണ്ടിൽ ഷാഹിൻഷന്റെ മടീലിരുന്നും കഥ കേട്ടിട്ടുണ്ട്. എസ്റ്റേറ്റിന്റെ നിശ്ചലമായ, പേടിപ്പിക്കുന്നൊരു നിശബ്ദതയിൽ കഥകളിലൂടെ വളർന്നൊരു ജിജ്ഞാസ. ഇനിയും ഇനിയും അറിയാനുള്ള, രൂപപ്പെട്ട ഒരു ശീലം. ആടും പോത്തും മേച്ചു നടന്ന, എസ്റ്റേസ്റ്റേറ്റിലും കാട്ടിലും മേച്ചു നടന്ന അലസന്മാരുടെ  പരമ്പരയുടെ നേർത്ത ഒരു തുടർച്ചയാവാം.അത്താനെപ്പോലെ ഒരു വർക്കിങ് ക്ലാസ് യാത്രികന്റെ ജീവിതം രൂപപ്പെട്ട അലച്ചിലുകളുടെ ബാക്കിയും കാണും.പൂർവികർ പൂർത്തിയാക്കാത്ത അന്വേഷണത്തിന്റെ തുടർച്ചയാണ് സ്വത്വം. കാട്ടിൽ ദിവസക്കൂലിക്ക് വേണ്ടി ആയുസു കൾ മുഴുവൻ നീണ്ട മരങ്ങളുടെ ഒത്ത കൊമ്പ് മുറിച്ച,പലനാട്ടിൽ ആടിനെ മെച്ച, ഓട്ടോയോടിച്ച, താരതമ്യേന അലസവും അതൃപ്തവുമായ ജീവിതങ്ങൾ കഴിയുന്നതുപോലെ അന്തസായി ജീവിച്ച  കുറേ മനുഷ്യരുടെ അപൂർണമായ കൗതുകങ്ങളുടെ കൂട്ടഞെരുക്കം. കട്ടിമഴയുടെ കുത്തുന്ന ചെളിച്ചൂരുള്ള തണുപ്പ് തലയിലൂടെ കുത്തിയൊലിച്ചൊഴുകും ഓരോ മഴയിലും.ആ തണുപ്പ് ഉള്ളിൽക്കൊണ്ടു നടന്നാണ് ഞാൻ 'മനുഷ്യന് ' പുറത്തേകാലോചിച്ചത്. എന്റെ പരമ്പര അപ്രസക്തമാവുന്നതുപോലെ,അപ്രസക്തരാവുന്ന ഓരോ മനുഷ്യനെയും വരച്ചിടണം. കഥകൾക്ക് മനുഷ്യരുടെ മണമില്ലെങ്കിൽ കഥകൊണ്ട് കാര്യമില്ലാതാവും.

Sunday, June 6, 2021

Titleless

 I am afraid of growing up . 

വളർന്നു വലുതായിപ്പോവുന്ന പ്രതിഭാസമെന്നാൽ ഓർമകളെ ഇല്ലാതാക്കലാണ്.വെറും ഇമേജുകളല്ല, മറവിയിൽ എനിക്ക് നഷ്ടപ്പെടുന്നത്. ഞാൻ കുട്ടിയായിരുന്നപ്പഴോ,അല്ലെങ്കിൽ ഇതിനേക്കാൾ പ്രായം കുറഞ്ഞിരുന്നപ്പോൾ ഉണ്ടായിരുന്ന ആ raw ആയ കാഴ്ചകളാണ്.  എന്നമ്മ ബാത്‌റൂമിൽ ഒരു മനുഷ്യനുമറിയാതെ മരിച്ചുപോയത് എന്തിനാണെന്നെനിക്ക് മനസിലായിട്ടില്ല. ആട്ടിന്കൂട്ടിലെ കയറെടുത്ത് മുറ്റത്ത് കൂട്ടിപ്പിണച്ചിട്ട് , മിറ്റത്തുണ്ടായിരുന്ന ചുവപ്പു പേരക്കയുള്ള ചെറിയ പേരയിൽ വലിഞ്ഞുകയറി ഉറുമ്പ് കടിച്ച് താഴെത്തല്ലി വീണു മോങ്ങി, വീണ്ടും ഊർജം വീണ്ടെടുത്ത് വെള്ളപ്പേരക്കയുള്ള പേരയിൽ കല്ലെടുത്തെറിഞ്,  അയൽക്കാരെക്കൊണ്ട് പറയിപ്പിച്ച് ,  എന്നമ്മാന്റെ പഴയ റേഡിയോ കുത്തിപ്പൊളിച്ച് കാന്തം പുറത്തെടുത്ത്, വീടിനു പിറകിലെ വാഴത്തോട്ടത്തിൽ ഉരുണ്ടുപിടഞ്ഞു,പാള വലിചോടി, ഓലിയിൽ കുളിച്ച് ഞാനിങ്ങനെ മുല്ലയിൽ വീടിനെ കുരിപ്പ് കൊണ്ട് മൂടും. കാലിൽ മിഞ്ചിയും,മൂക്കിലൊരു കുഞ്ഞി മൂക്കുത്തിയും ഇട്ട എന്നമ്മ (ഉപ്പാന്റെ (അത്താന്റെ ) ഉമ്മ ) കോലായിൽ കാലുനീട്ടിയിരുന്നു, വെറ്റിലയിൽ ചുണ്ണാമ്പ് പെരട്ടി പഴയ നൈറ്റിയിൽ തൊടച്ച് എന്നെ മഴപെയ്യുന്നതുപോലെ താളത്തിൽ ആട്ടും. 

മലയാളവും തമിഴും കലർന്ന ഏതോ ഒരു മൊഴിയിലെ മനോഹരമായ ചീത്ത കേട്ട്, വ്യപ്രിതമായിരിക്കുന്ന പോക്രിത്തരത്തിന്റെ ഹരത്തിൽ ഞാനിങ്ങനെ വീടിനു ചുറ്റും ട്രിപ്പിൽ  ഒഴുകി നടക്കും.സിയാ ചെച്ച ഗൾഫിൽ നിന്നയച്ച കത്തൊരഞ്ചാറു തവണ വായിക്കും. അമലു ആന്റിന്റെ പിന്നാലെ നടക്കും  കഥ പറയിക്കും. റാദത്താന്റെ ലൈറ്റ് കത്തുന്ന വാച്ചെടുത്ത് കെട്ടി വീടിനു ചുറ്റുമൊടും.    കാര്യമ്പാടിയിലെ കുട്ടിക്കാലം അപൂർണ്ണമാണ്‌. ആറാം വയസിൽ കാക്കാന്മാരുടെ നാട്ടിലേക്ക് മാറുമ്പോ, വേര് മെല്ലെയറ്റുപോവുകയാണ്. ചിലപ്പോൾ മതത്തിനും, ചുറ്റി നിന്ന എല്ലാത്തിന്റെയും പുറത്തേക്ക് വളരണമെന്ന വാശി രൂപപ്പെട്ടതെങ്ങനെയാവും. 

രണ്ടു മാസം മുൻപ് ഇക്കാക്കാന്റെ വീടു പൊളിച്ചുകൊണ്ടിരിക്കുംവോൾ, ഞാനോർത്തു,  ഈ വീടിനൊപ്പം മരിക്കുന്നത് ഇതിനുള്ളിലും പുറത്തുമായി തിങ്ങിനിന്നിരുന്ന ജീവിതത്തിന്റെ ചിത്രങ്ങളാണ്. 


കമ്പളക്കാട് ജുമാ മസ്ജിദ് പൊളിച്ചുകൊണ്ടിക്കുമ്പോൾ, പശ്ചാത്തലത്തിൽ തൊണ്ട പൊട്ടിയ ബാങ്കൊരു അകാരണമായ നഷ്ടബോധം പേറി. അവിടെ വലിയ പള്ളി പൊങ്ങി. ഇക്കാക്കാന്റെ വീടിന്റെ കട്ടകൾ വീഴുമ്പോൾ, കമ്പളക്കാട് പള്ളിയിലെ ഹൌലിന്റെ തണുപ്പ് മാത്രമേ എന്നെ തൊട്ട് നിൽക്കുന്നുള്ളൂ., ഉപ്പൂറ്റി  ശുദ്ധീകരിച്ചിരുന്ന കരിങ്കല്ലിന്റെ ഉരവും. 

എന്നമ്മ ജീവ്ച്ചിരുന്ന സമയത്ത് ഞാൻ പലപ്പോഴും അവരെ വെറുത്തു. പലപ്പോഴും ഞാനവരെ സ്നേഹിച്ചു.  വീട്ടിൽ നിക്കാൻ വന്നിട്ട്, കാലു വേദന നീട്ടിയിരുന്നു ഉമ്മച്ചിക്കൊപ്പം അടക്ക പൊളിക്കുമ്പോ ഞാൻ എന്നമ്മാക്ക് കടുപ്പത്തിൽ കട്ടനിട്ടുകൊടുക്കും. എന്നെ എത്ര മാത്രം എന്നമ്മ ഇഷ്ടപ്പെട്ടിരുന്നെന്നു വായിക്കാൻ കഴിയുന്നതിനു,  അതിനുള്ള ബോധത്തിലേക്ക് പാകപ്പെടുന്നതിനു മുൻപ് എന്നമ്മ മരിച്ചു പോയി. ഇപ്പോൾ, എന്നമ്മയുടെ വാക്കുകൾ മറന്നു പോയിട്ടുണ്ട്. അവരുടെ തമിഴ് മലയാളത്തിന്റെ ഉയർച്ച താഴ്ചകളും,  ഒഴുക്കുമെല്ലാം ഒരറ്റത്തുനിന്നു അപൂര്ണമായിത്തുടങ്ങുന്നുണ്ട്. സഞ്ചാരികളുടെ തലമുറ തലമുറകളിലേക്ക്  ഊളിയിടാൻ തൊന്നും. പക്ഷെ, ഞാനുപേക്ഷിച്ചു നടക്കേണ്ടവനാണെന്ന നിസ്സഹായതയിലേക്കെത്താൻ വേണ്ടി വേരുകളിലേക്ക് നടക്കുന്ന പാഴ്ശ്രമമാണത്.  വേരുകളിലേക് മടങ്ങുന്നവർക്ക് തിരിച്ചു പോരാൻ കഴിയില്ലെന്ന് തൊന്നും.  എന്നെപ്പോലെ ഗതി കിട്ടാത്ത ജിപ്സികളിനിയുമുണ്ടാവും. പക്ഷെ,അര്ഥഅന്വേഷികളെന്നെതേടേണ്ടതില്ല. വളരെ മെല്ലെയുള്ള അനക്കങ്ങളിൽ.  തീവ്രതയിൽ ഉപേക്ഷിച്ചുപേക്ഷിച്ച്, മെല്ലെയൊരു പറ്റത്തിനൊപ്പം വിട്ടുപോയിക്കൊണ്ടേയിരിക്കുന്ന സ്ഥലകാലാനുഭവം. ഒരു പതറിയ തക്ബീർ,എന്നമ്മാന്റെ വായിലരഞ്ഞ വെറ്റിലയുടെ കുത്തുന്ന ചൂര്, ഒരു കൂട്ടം കരുത്തുള്ള  കുട്ടികളുടെ ആക്രോശം,മഴയുടെ പശ്ചാത്തലത്തിൽ ഖുർആൻ ഓതുന്ന രണ്ട് മെലിഞ്ഞ രൂപങ്ങൾ. 

മറവിയുടെ ഡിക്ടറ്റർഷിപ്.

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?   സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സ...