നിലാവിൽ തണുപ്പിൽ, കാഴ്ച്ചയിൽ അനന്തതയായെപ്പോഴും തോന്നുന്ന, ഇന്റെർലോക്കും കോൺക്രീറ്റും കൂട്ടിപ്പാകിയിട്ട ഇടനഗര പാതയിലൂടെ ഇടപ്പള്ളിക്ക് രാത്രി കൂടിയിങ്ങനെ വലിച്ചോണ്ട് നടക്കുമായിരുന്നു, രാത്രികളിൽ. ആരെയും പ്രതീക്ഷിക്കാനില്ലാതെ വിളറിയ വെട്ടം വീഴ്‌ത്തുന്ന കറന്റ് കാലുകൾ തല മണ്ണിലേക്ക് പൂഴ്ത്തി നിൽക്കും, ചളി കുഴഞ്ഞ പാതക്കിരുവശങ്ങളിൽ. അവിടെ പുല്ല് ചവക്കുന്ന പശുക്കളുടെ ദേഹത്തെ വെള്ള രോമ രൂപങ്ങൾ മാത്രം ഇരുട്ടിൽ തുറിച്ചിരിക്കും. ഈ സമയത്തേക്ക് നഗരം മെല്ലെ വല്ലാത്തൊരു പ്രശാന്തമായ വിജനതയുടെ phase ലേക്ക് കടക്കും. ഈ പ്രദേശത്ത് മാത്രമായി ഋതുക്കൾ മാറിക്കൊണ്ടേയിരിക്കുന്ന രാത്രികൾ - കാലങ്ങളെ കടന്നു ഞങ്ങൾ നടന്നുകൊണ്ടിരിക്കും. മെയിൻ റോഡ് വക്കുകളിൽ അവിടവിടായി ചെറിയ ചെറിയ വെട്ടങ്ങളിൽ ചെറിയ ചെറിയ കടകൾ - ഞങ്ങൾക്കത് സിഗരറ്റ് കടകളും ഷവർമക്കടകളുമാണ്. ഇവിടെയെപ്പോഴോ 21വർഷം പഴക്കമുള്ള ഞാനുണ്ടായിരുന്നെന്നോർത്തു. അക്കാലം ഞാൻ നിസ്സഹായനായിരുന്നെന്നും അത്രതന്നെ അലസനായിരുന്നെന്നും വളർച്ചയെത്താത്ത മനുഷ്യക്കുഞ്ഞായിരുന്നെന്നും ഓർമ വരും. ഷവർമ വാരിക്കഴിച്ച് വലിച്ച് തിരിക്കുമ്പോൾ ചെറുവെട്ടങ്ങൾ അങ്ങിങ്ങായി കെട്ടുതുടങ്ങുന്നു. ആളുകൾ നഗരത്തെ തനിച്ചിട്ട് വിട്ടു തുടങ്ങുന്നു. മെയിൻ റോഡ് കടന്നു, പുകവിട്ടുകൊണ്ട് നഗരപ്രാന്തത്തിനുള്ളിലെ ഋതുക്കളുടെ കോൺക്രീറ്റും ഇന്റർലോക്കും അലസമായി പാകിയ പാതയിലേക്ക് ചുണ്ടത്ത് സിഗരറ്റിന്റെ തീ ഇന്ഡിക്കേറ്ററിട്ട് ഒരു തിരിവ് വെച്ചുകൊടുക്കും. ഋതുക്കൾക്കിടയിലൂടെ രോഹിതിനെ കേട്ട് കൊണ്ട് പുല്ല് ചവക്കുന്ന പശുക്കളുടെ ശബ്ദങ്ങളെയും, ഇരുട്ടിൽ അന്നന്നു കൈക്കലാക്കിയ ഭക്ഷണ സാധനങ്ങളുമായി തലംവിലങ്ങോടുന്ന തെരുവ് നായ്ക്കളെ പിറകിലാക്കി ബീക്ക യിലേക്കുള്ള നാൽജംക്ഷനിലേക്ക്, നടന്ന് കയറും. എന്റെ താമസ സ്ഥലത്തിനും ഇടപ്പള്ളിയുടെ ടൗണിനും ഇടയിൽ, ഒറ്റപ്പെട്ട
കറന്റു കാലുകളും പശുക്കളും പട്ടികളും മാലിന്യങ്ങളും തകർന്ന വാഹനങ്ങളും ചേർന്ന, നൈമിഷികമായ പല ഋതുഭേദങ്ങളുടെ കാലമാറ്റങ്ങൾക്കും പൂർണവിധേയപ്പെട്ട ആ കോൺക്രീറ്റും ഇന്റർലോക്കും പാകിയ വഴി, ഒരു സിറാത്ത് പാലത്തിനെപ്പോലെ, വലിയ രണ്ടു കാര്യങ്ങളുടെ കനത്ത ഭാരം പേറി, പിടി തരാതെയൊറ്റപ്പെട്ട് കിടക്കും.